-പി.കെ. പാറക്കടവ്
സ്വത്വവാദ ചര്‍ച്ചകളില്‍ നിന്ന് വരികള്‍ക്കപ്പുറം ചിലത് വായിച്ചെടുക്കാനുണ്ട്. സ്വത്വവാദക്കാരെ നിഷ്‌ക്കരുണം സി.പി.എം. പടിയടച്ചു പിണ്‌ഡം വെക്കാന്‍ പോകുന്നു എന്ന മട്ടിലാണ് പത്രങ്ങളായ പത്രങ്ങളിലൊക്കെ നമ്മള്‍ വായിച്ചത്; ചാനല്‍ ചര്‍ച്ചകളില്‍ കണ്ടതും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സി.പി.എം. മൃദുഹിന്ദുത്വ കാര്‍ഡ് കളിക്കുകായണെന്ന് കേരളത്തിലെ ഏത് കുട്ടിക്കും അറിയാം.
സ്വത്വവാദത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടേണ്ടതില്ലെന്ന് പറഞ്ഞത് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡണ്ടായ യു.എ. ഖാദര്‍ തന്നെയായിരുന്നു. കോഴിക്കോട്ട് ഒരു പുസ്‌തക പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ചു കൊണ്ട് (സ്വത്വവാദം കത്തിനിന്ന നാളുകളിലൊന്നില്‍ പി. രാജീവിന്റെ ലേഖനമൊക്കെ വന്ന സമയത്ത്) യു.എ. ഖാദര്‍ പറഞ്ഞു: ``അവകാശബോധമുണ്ടാകാന്‍ സ്വത്വബോധം അനിവാര്യമാണ്. ഈ ബോധമില്ലാത്തത് കൊണ്ടാണ് അന്യസംസ്ഥാനങ്ങളില്‍ കീഴ്‌ജാതിക്കാരും ദരിദ്രരും പീഡനമേല്‍ക്കേണ്ടിവരുന്നതും ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടുന്നതും. കേരളത്തില്‍ പിന്നാക്കക്കാര്‍ പോലും സ്വത്വബോധമുള്ളവരായതിനാലാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹികമായി നാം മുന്നില്‍ നില്‍ക്കുന്നതും'' - ഖാദര്‍ പറഞ്ഞതിതാണ്. ഇതൊരു സത്യമാണ്. പക്ഷേ ഈ സത്യം ഇന്ന് സി.പി.എം. നേതാക്കള്‍ക്ക് ദഹിക്കുന്ന ഒന്നല്ല.
ഒരു മതേതര ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ സി.പി.എം., ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും സ്‌ത്രീകളുടെയും പരിസ്ഥിതിവാദികളുടെയും കൂടെ നില്‍ക്കേണ്ടവരായിരുന്നു. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ സി.പി.എമ്മിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇതല്ല നാം കാണുന്നത്. അപ്പോഴപ്പോഴത്തെ വോട്ടുകള്‍ നോക്കി കരണംമറിയുന്ന കളികളാണ് പാര്‍ട്ടി നടത്തുന്നതെന്നാണ്. മഅ്‌ദനിയെ കൂടെകൂട്ടി എന്ന് പിണറായിയെ കുറ്റം പറയുന്നവര്‍ മനസ്സിലാക്കണം ഇ.എം.എസായിരുന്നു മഅ്‌ദനിയെ ഗാന്ധിജിയോടുപമിച്ചത് എന്ന്. പറഞ്ഞുവരുന്നത് ഇത് ഇന്ന് തുടങ്ങിയതല്ല എന്നാണ്. അടുത്ത കാലത്ത് സവര്‍ണബോധത്തിനെതിരെ മര്‍ദ്ദിതരുടെ പക്ഷംപിടിച്ചു നിന്നത് കെ.ഇ.എന്നായിരുന്നു എന്നത് നേരാണ്. ഹിന്ദുത്വ ബുദ്ധിജീവികളെയും മൃദു ഹിന്ദുത്വവാദികളെയും വിറളിപിടിപ്പിക്കുന്ന സ്‌ഫോടനാത്മകമായ രാഷ്‌ട്രീയ സാംസ്‌ക്കാരിക ഇടപെടല്‍ നടത്തുന്ന കെ.ഇ.എന്ന് സ്വന്തം പാളയത്തില്‍ തന്നെയുള്ള സവര്‍ണ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സാംസ്‌ക്കാരിക രംഗത്തു നിന്നുള്ളവരുടെ എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണ്. പാര്‍ട്ടിയില്‍ തന്നെയുള്ളവരും പാര്‍ട്ടിയില്‍ നിന്നു പറുത്ത് പോയ ചിലരും ഇപ്പോള്‍ അവസരം മുതലെടുക്കുന്നു എന്ന് മാത്രം.
പക്ഷേ ഭയപ്പെടേണ്ട ഒന്നുണ്ട്. സ്വത്വവാദക്കാരെ അടിച്ച് ഒരു മൂലയിലാക്കി ഇവര്‍ ചെങ്കൊടിയും കൊണ്ട് പോകുന്നതെങ്ങോട്ടാണ്? മുസ്‌ലിം ക്രിസ്‌ത്യന്‍ വര്‍ഗ്ഗീയത നാട്ടില്‍ ശക്തിപ്പെട്ടു എന്ന് പറയുന്നവരാരും ആര്‍.എസ്.എസിനെക്കുറിച്ചും ഭൂരിപക്ഷ വര്‍ഗ്ഗീയതയെക്കുറിച്ചും ഒരക്ഷരം മിണ്ടുന്നേയില്ല. നെഹ്‌റു ശിശുക്കളുടെ ശത്രുവായിരുന്നുവെന്ന് നരേന്ദ്രമോഡി വായിട്ടലക്കുമ്പോള്‍ ഗര്‍ഭിണിയുടെ വയര്‍ ശൂലം കൊണ്ട് കുത്തിക്കീറി ഭ്രൂണം പുറത്തെടുത്ത നരേന്ദ്രമോഡിയെയും മോഡിയുടെ പാര്‍ട്ടിയെയും പറ്റി എന്തെങ്കിലും പറഞ്ഞാല്‍ ഭൂരിപക്ഷ ഹിന്ദുവോട്ടുകള്‍ നഷ്‌ടപ്പെട്ടു പോയെങ്കിലോ?
ഹൈന്ദവതയ്‌ക്ക് താല്‍ക്കാലികാവധി നല്‍കി ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഊന്നല്‍ നല്‍കാനായിരിക്കും പാറ്റ്‌നയില്‍ നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ബി.ജെ.പി. ശ്രമിക്കുകയെന്ന് വാര്‍ത്ത. നരേന്ദ്രമോഡി, വരുണ്‍ഗാന്ധി തുടങ്ങിയ തീവ്ര നിലപാടുകാര്‍ക്ക് ദേശീയ നിര്‍വാഹക സമിതിയില്‍ വലിയ പങ്കുണ്ടാവില്ല എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്. അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ നമ്മുടെ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനായിരിക്കുമോ ഇനി പറയുക? (മലപ്പുറത്ത് കോപ്പിയടിക്കുന്നത് കൊണ്ടാണ് കുട്ടികള്‍ പരീക്ഷയില്‍ വന്‍ വിജയം നേടുന്നതെന്ന് പറഞ്ഞത് മറക്കാറായിട്ടില്ല) പിണറായിയെക്കുറിച്ച് ഇങ്ങനെ കടത്തിപ്പറയാനാവില്ല. എത്ര മൃദുഹിന്ദുത്വത്തിനു വേണ്ടി മുന്നോട്ട് പോയാലും പിണറായി വിജയനില്‍ ഒരു കറകളഞ്ഞ സെക്യുലറിസ്റ്റ് ഉണ്ട് എന്ന് വിശ്വസിക്കാനാണെനിക്കിഷ്‌ടം.
സ്വത്വവാദക്കാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ (അവരെ ഒറ്റപ്പെടുത്തുന്നതിലും) സി.പി.എമ്മിലെ മൃദു ഹിന്ദുത്വവാദികള്‍ക്കൊപ്പം ജനശക്തിയും കേസരിയും ഒന്നിക്കുന്നത് കാണുമ്പോള്‍ ചില അടിയൊഴുക്കുകള്‍ നാം ശ്രദ്ധിച്ചേ തീരൂ.
ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും ഒരേപോലെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകുന്നതിനുപകരം താല്‍ക്കാലിക നേട്ടത്തിനുവേണ്ടി സി.പി.എം. നടത്തുന്ന ഈ മൃദുഹിന്ദുത്വ കാര്‍ഡ് കളി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്യും; കേരളത്തിനും.
Tuesday, June 15, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment